ബുധനാഴ്ച മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വിധിദിനമാണ്. പിറവത്തെ ബാലറ്റ് എണ്ണിത്തീരുമ്പോള്‍ ആരു ജയിച്ചാലും അതു സര്‍ക്കാരിന്‍റെ നിലനില്‍പ്പിനെ എണ്ണംകൊണ്ട് ബാധിക്കില്ല- നെയ്യാറ്റിന്‍കരയില്‍ പോയി എംഎല്‍എ ആര്‍. ശെല്‍വരാജിനു നന്ദി പറയണം. ജയിച്ചാല്‍ യുഡിഎഫിന് ആഹ്ലാദിക്കാം. തോല്‍പ്പിച്ചാല്‍ എല്‍ഡിഎഫിനും. എന്തുവന്നാലും തല്ല് ചെണ്ടയ്ക്ക് തന്നെ എന്ന് പറയുന്നത്പോലെ ഫലം എന്തായാലും ഉമ്മന്‍ചാണ്ടിയ്ക്ക് തലവേദനക്ക് കുറവുണ്ടാകില്ല.
കുടുതല്‍ പ്രതിസന്ധികള്‍ ഉമ്മന്‍ ചാണ്ടിക്കു മറികടക്കണ്ടതായി വരുന്നു. ലീഗിന്‍റെ അഞ്ചാം മന്ത്രി മാത്രമല്ല, പുതിയ രാജ്യ സഭാ സീറ്റും വിഷയമായി വരും. പ്രൊഫ. പിജെ കുര്യന്‍റെ രാജ്യസഭാംഗത്വം കാലാവധി കഴിയുകയാണ്. പ്രൊഫസര്‍ക്ക് വീണ്ടും ഒരവസരം കൊടുക്കുന്നതിനോട് പാര്‍ട്ടിയില്‍ കുര്യനൊഴികെ വേറെ ആര്‍ക്കും താല്‍പര്യമില്ല. കഴിഞ്ഞതവണ ഹൈക്കമാന്‍റിന്‍റെ ശുപാര്‍ശയില്‍ കടന്നു കൂടിയ പ്രൊഫസര്‍ക്ക് നാട്ടിലെ കാര്യങ്ങളിലും നാട്ടുകാരുടെ കാര്യങ്ങളിലും താല്‍പര്യമില്ലെന്നും മറ്റുമുളള പലവിധ ആക്ഷേപങ്ങളും കേരള നേതാക്കള്‍ ഉയര്‍ത്തിയെടുത്തുകഴിഞ്ഞു. എന്തുവന്നാലും കുര്യന് ഒരു ഊഴം കുടി നല്‍കാന്‍ ആരും തയ്യാറല്ലെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ തന്നെ പറയുന്നത്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കുര്യന് എതിരാണ്. മാത്രമല്ല രാജ്യസഭയിലേക്ക് മറ്റൊരു കോണ്‍ഗ്രസ് നേതാവിനെ ഉമ്മന്‍ ചാണ്ടി കണ്ടു വെച്ചിട്ടുമുണ്ട്.
തമ്പാനൂര്‍ രവി!
ദീര്‍ഘകാലം നെയ്യാറ്റിന്‍കരയെ പ്രതിനിധീകരിച്ച തമ്പാനൂര്‍ രവിയെ രാജ്യസഭയ്ക്ക് അയച്ചാല്‍ ഇടതുപക്ഷത്തിന്‍റെ സിറ്റിംഗ് സീറ്റായ, ഇപ്പോള്‍ ശെല്‍വരാജ് രാജിവെച്ച ഒഴിവില്‍ നെയ്യാറ്റിന്‍കരയില്‍ ‘വിജയമുറപ്പുളള’ മറ്റൊരാളെ മത്സരിപ്പിക്കാന്‍ ആകുമെന്നാണ് വിലയിരുത്തല്‍. വിജയിച്ചാല്‍ സര്‍ക്കാര്‍ സുരക്ഷിതം.
എന്നാല്‍, അതിനിടെ പുതിയ പ്രശ്നങ്ങള്‍ ഉയരുന്നു. പിറവത്ത് അനൂപ് ജേക്കബിന് ജയിക്കാനായാല്‍ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തേണ്ടി വരും. മന്ത്രി ആര്യാടന്‍ മുഹമ്മദുതന്നെ അതു പ്രസ്താവിച്ചിട്ടുളളതാണ്. നെയ്യാറ്റിന്‍കരയില്‍ തെരഞ്ഞെടുപ്പു വരാന്‍ പോകുന്ന സാഹചര്യത്തില്‍ അങ്ങനെ ചെയ്യാതെ മറ്റൊരു വഴിയുമില്ല. അപ്പോള്‍ ലീഗിന്‍റെ അഞ്ചാം മന്ത്രിയോ?
സര്‍ക്കാര്‍ നിലവില്‍ വന്നതുമുതല്‍ ലീഗും മഞ്ഞളാംകുഴി അലിയും കാത്തിരിക്കുകയാണ്. അങ്ങനെ ലീഗിനെ പരിഗണിച്ചാല്‍ അപ്പോള്‍ കെ. എം. മാണി ചാടി വീഴും. അതു രാജ്യസഭാ സീറ്റിലായിരിക്കും. ലീഗിന് അഞ്ചാം മന്ത്രിയെന്ന ഉറപ്പുകൊടുത്തപ്പോള്‍ ‘അടുത്ത രാജ്യസഭാ സീറ്റ്’ മാണിക്കു കൊടുക്കാമെന്ന് ചില കോണ്‍ഗ്രസ് നേതാക്കള്‍ വാക്കുകൊടുത്തിരുന്നത്രേ. അങ്ങനെ വന്നാല്‍ ഉമ്മന്‍ ചാണ്ടിക്ക് പുതിയ തലവേദനകള്‍ ഉണ്ടാക്കിക്കൊണ്ടായിരിക്കും നാളെ പിറവത്തെ ബാലറ്റുകള്‍ വിധി പറയുക. പിറവത്തു വിജയിച്ചാലും ടീമിനൊപ്പം ക്യാപ്റ്റനു ചിരിക്കാനും ആഹ്ലാദിക്കാനും കഴിയില്ലെന്നതാണു സ്ഥിതി.